ആലപ്പുഴ: ചെങ്ങന്നൂരിൽ കെ റെയിൽ സർവേ നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്‌ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാർ ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി, സിഐ അടക്കമുള്ള ഉദ്യോഗസ്‌ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്‌ഥാനത്തിലാണ് എംപിക്കെതിരെ ചെങ്ങന്നൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ചെങ്ങന്നൂർ മുളക്കുഴിയിൽ ഇന്നലെ ആയിരുന്നു സംഭവം.
കഴിഞ്ഞ കുറച്ചു ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്‌തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോഴാണ് എംപി ഉദ്യോഗസ്‌ഥക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സർവേക്കെത്തിയ വനിതാ ഉദ്യോഗസ്‌ഥരെ അടക്കമുള്ളവരെ എംപി അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.
ഉദ്യോഗസ്‌ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്‌ഥലമെന്ന്’ ചോദിച്ചായിരുന്നു എംപിയുടെ വാക്കേറ്റം. ‘ഇയാളാരാ, ഞാൻ പ്രതിനിധിയാണ്. നിന്നെക്കാൾ വലിയവനാണ്, നിന്നെക്കാൾ മേൽ ഇരിക്കുന്ന ആളാണ്’. എന്നൊക്കെയാണ് സ്‌ഥലത്തെത്തിയ സിഐയോട് എംപി പറഞ്ഞിരുന്നത്. അതേസമയം, കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും മുളക്കുഴി മേഖലയിൽ ശക്‌തമായ പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കല്ലിടുന്നത് തടഞ്ഞു. ഇതേ തുടർന്ന് പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
Most Read: മീററ്റിൽ ട്രെയിനിന് തീപിടുത്തം; ബോഗികൾ തള്ളി മാറ്റി യാത്രക്കാർ