ദുബായ്: ഇന്ന് അരങ്ങേറുന്ന ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടോസ് നേടി. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മത്സരത്തിന്റെ തുടർച്ചയെന്ന പോലെ ഇന്നും ടോസ് നേടിയ ടീ ക്യാപ്റ്റൻ ബോളിംഗാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഐ.പി.എല്ലിൽ എല്ലാ സീസണിലും കളിച്ചെങ്കിലും ഒരുതവണപോലും ഫൈനലിലെത്താൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞിട്ടില്ല. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങൾ അണിനിരക്കുന്ന ടീമിൽ ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ആർ. അശ്വിൻ, ഇഷാന്ത് ശർമ തുടങ്ങി പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുമുണ്ട്. ഓസ്ട്രേലിക്കാരായ മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി എന്നിവരും വെസ്റ്റിൻഡീസിന്റെ ഷിമ്രോൺ ഹെറ്റ്മെയറും ചേരുന്ന ബാറ്റിങ് ശക്തമാണ്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് കിങ്സ് ഇലവന്റെ പരിശീലകൻ. ക്രിസ് ഗെയിൽ, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ വമ്പനടിക്കാരും ടീമിനൊപ്പമുണ്ട്. ഒപ്പം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ രാഹുലും ചേരുമ്പോൾ പഞ്ചാബിന്റെ ബാറ്റിങ്ങും ശക്തമാണ്. ഷെൽഡൺ കോട്രലും മുഹമ്മദ് ഷമിയും ക്രിസ് ജോർദാനും അടങ്ങുന്ന ബൗളിങ് നിരയും പഞ്ചാബിന് മുതൽക്കൂട്ടാണ്.