മംഗളൂരു: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) മംഗളൂരുവിൽ യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉള്ളാൾ മാസ്‌തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്‌ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്‌തി മർള)മാണ് അറസ്‌റ്റിലായത്.
ജില്ലാ സർക്കാർ വെൻലോക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ മറിയത്തെ എൻഐഎ കസ്‌റ്റഡിയിൽ വാങ്ങി ഡെൽഹിയിലേക്ക് കൊണ്ടുപോകും.
ഓഗസ്‌റ്റ് നാലിന് എൻഐഎ സംഘം ഉള്ളാളിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദര പുത്രനെ അറസ്‌റ്റ് ചെയ്‌തിരുന്നു. സംശയത്തെത്തുടർന്ന് അന്ന് മറിയത്തെ കസ്‌റ്റഡിയിലെടുത്തെങ്കിലും രണ്ടു ദിവസം ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. എന്നാൽ ഇവരെ നിരന്തരം നിരീക്ഷിച്ച എൻഐഎ സംഘം തിങ്കളാഴ്‌ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തുകയും അറസ്‌റ്റ് ചെയ്യുകയും ആയിരുന്നു.
ഐഎസ് ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയ്‌ക്ക് മറിയം നേതൃത്വം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന.
കുടക് സ്വദേശിനിയായ ദീപ്‌തി മർള മംഗളൂരുവിൽ ബിഡിഎസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്‌ദുൾ റഹ്‌മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹം കഴിക്കുന്നതും.
ഡെൽഹിയിൽ നിന്നെത്തിയ എൻഐഎ അസി. ഇൻവെസ്‌റ്റിഗേഷൻ ഓഫിസർ കൃഷ്‌ണകുമാർ, മോണിക്ക ദിഖ്വാൽ, അജയ് കുമാർ എന്നിവരാണ് മറിയത്തെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം