ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവാണ് വെളിപ്പെടുത്തിയത്.
മന്ത്രിയുടെ പ്രസ്‌താവനക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന് നെതന്യാഹു വ്യക്‌തമാക്കി. നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങൾ അനുസരിച്ചാണ് ഗാസയിൽ ഇസ്രയേൽ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിജയം സ്വന്തമാക്കുന്നതുവരെ അതേ ശൈലിയിലാകും സൈന്യം മുന്നോട്ട് പോവുകയെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ‘റേഡിയോ കോൽ ബെറാമയ്‌ക്ക്’ നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അതും ഒരു സാധ്യതയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിവാദ പ്രസ്‌താവനക്ക് പിന്നാലെ എലിയാഹുവിനെ മന്ത്രിസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ അക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു നെതന്യാഹു രൂപീകരിച്ച ഐക്യ സർക്കാരിൽ എലിയാഹു അംഗമായിരുന്നില്ല. ഗാസയിൽ അണുബോംബിടാനും മടിക്കില്ലെന്ന് പ്രഖ്യാപിച്ചു വിവാദത്തിൽ ചാടിയതിന് പുറമെ, സംഘർഷ ബാധിതമായ ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള നീക്കത്തെയും ശക്‌തമായി എതിർക്കുന്ന മന്ത്രിയാണ് എലിയാഹു.
നാത്‌സികൾക്ക് മാനുഷിക പരിഗണനയുടെ പുറത്ത് സഹായം നൽകില്ല എന്നായിരുന്നു എലിയാഹുവിന്റെ നിലപാട്. ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ പങ്കില്ലാത്ത സാധാരണക്കാരില്ലെന്നും എലിയാഹു അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഗാസയിൽ അണുബോംബ് ഇടുമെന്ന തന്റെ പ്രസ്‌താവന കേവലം അലങ്കാര പ്രയോഗം മാത്രമാണെന്ന് എലിയാഹു വിശദീകരിച്ചു. ഭീകരവാദത്തിനെതിരെ യാതൊരു മയവുമില്ലാത്ത പ്രതികരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ