കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മാവോയിസ്‌റ്റ് കേസുകള്‍ക്കെല്ലാം യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. ചെറിയ കേസുകള്‍ക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയായ പ്രവണതയല്ലെന്നും അത്തരം നടപടികള്‍ക്കുള്ള മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു.
ജസ്‌റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് താഹ ഫസലിന് ജാമ്യം അനുവദിച്ചത്. അലന്‍ ഷുഹൈബിന്റെ ജാമ്യം സുപ്രീം കോടതി ശരിവെക്കുകയും ചെയ്‌തു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹരജിയിലാണ് കോടതിയുടെ പ്രതികരണം.
2019 നവംബര്‍ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്‌റ്റ് പ്രവര്‍ത്തനം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. നേരത്തെ രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കുകയായിരുന്നു.
ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നേരത്തെ സുപ്രീം കോടതി നിലപാടെടുത്തിരുന്നു. താഹ ഫസലിന് മാത്രം ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ ജസ്‌റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബറില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു.
Most Read: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; സുപ്രീം കോടതിയിൽ കേരളം