കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യും.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷൻമാരെ തിരഞ്ഞെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള ജോസഫ് വിഭാഗത്തിന്റെ ഈ നിലപാട്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള യുഡിഎഫിന്റെ ഭരണ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.
സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് ജില്ലയിലെ ജോസഫ് വിഭാഗത്തിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളാണ് ജില്ലയിൽ ജോസഫ് വിഭാഗത്തിന് മൽസരിക്കാൻ യുഡിഎഫ് നൽകിയത്. എന്നാൽ ഈ സീറ്റുകളിൽ നാലിടത്ത് കോൺഗ്രസ് വിമത സ്‌ഥാനാർഥികൾ കൈപ്പത്തി ചിഹ്‌നത്തിൽ മൽസരിച്ചിരുന്നു. ആറു സീറ്റുകളിൽ വിജയിക്കാനേ ജോസഫ് വിഭാഗത്തിന് കഴിഞ്ഞുള്ളൂ.
ഇരിട്ടി, ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തുകളിലും അയ്യങ്കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡണ്ട് സ്‌ഥാനം വേണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ യുഡിഎഫ് ഇതിന് തയ്യാറായില്ല. ഇതോടെയാണ് അതൃപ്‌തി പരസ്യമായത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുള്ള ഇരിക്കൂർ ബ്ളോക്കിലും ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള ഇരിട്ടി ബ്ളോക്കിലും വിമത ഭീഷണിയുള്ള അയ്യങ്കുന്ന് പഞ്ചായത്തിലും ജോസഫ് വിഭാഗത്തിന്റെ പിന്തുണ ഇല്ലെങ്കിൽ യുഡിഎഫിന് ഭരണം നഷ്‌ടമാകും.
Malabar News: അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത