തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന തരത്തിലുളള ഐസക്കിന്റെ പ്രസ്‌താവന വില കുറഞ്ഞതാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.
സിഎജി ചോദിച്ച ചോദ്യങ്ങളാണ് കേന്ദ്ര ധനമന്ത്രിയും ഉന്നയിച്ചത്. ആ ചോദ്യത്തിനാണ് മറുപടി പറയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഐസക്കിന്റെ വൈദഗ്ധ്യം മുഖ്യമന്ത്രി പോലും അംഗീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
“ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെരുവിൽ നേരിടും എന്നല്ല പറയേണ്ടത്. നിങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ് നിർമലാ സീതാരാമന് അങ്ങനെ ചോദിക്കേണ്ടി വന്നത്. വായ്‌പ എടുത്ത് ധൂർത്ത് നടത്തുന്നതിന് ജനങ്ങളാണ് സെസ് കൊടുക്കുന്നത്. ജനങ്ങളെ ജാമ്യം നിർത്തിയാണ് കൊള്ള നടത്തുന്നത്,”- സുരേന്ദ്രൻ ആരോപിച്ചു.
വികസനത്തിന്റെ കേരള മാതൃക ആണ് ചെല്ലാനത്തേതെന്നും ആളെ പറ്റിക്കാൻ സൈക്കിൾ ട്യൂബ് വച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറയിൽ ബിജെപിയുടെ വിജയയാത്രയിൽ സംസാരിക്കവെ ആണ് നിർമലാ സീതാരാമൻ സംസ്‌ഥാന ബജറ്റിനും കിഫ്ബിക്കും എതിരെ വിമർശനം ഉന്നയിച്ചത്.
എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചിരുന്നു. സംസ്‌ഥാനത്തെ എല്ലാ പദ്ധതി നിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്‌തമാക്കിയിട്ടുണ്ട് എന്നും നിർമല പറഞ്ഞിരുന്നു.
ഈ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് തോമസ് ഐസക് മറുപടി നൽകിയത്. കിഫ്ബിയെക്കുറിച്ചും സംസ്‌ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം ചെയ്‌തില്ലെന്ന് മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവർ നടത്തിയ പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവെന്ന മന്ത്രിയുടെ പരാമർശം കേട്ടപ്പോൾ ‘അയ്യേ’ എന്നാണ് തോന്നിയത്. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നുണ്ടല്ലോ. അങ്ങനെയൊരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇതെന്നും തോമസ് ഐസക് ചോദിച്ചു. മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ