കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ. സഹായം ഇനിയും തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. പരിക്കേറ്റവരിൽ 84 പേർക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ ചികിൽസ ആശങ്കയിലാണ്. എന്നാൽ, സ്വാഭാവിക നടപടിയാണിതെന്ന് ആണ് എയർ ഇന്ത്യയുടെ പ്രതികരണം.
ചികിൽസാ സഹായം തുടരാനാകില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പരിക്കേറ്റവർക്ക് എയർ ഇന്ത്യ കത്തയച്ചിരുന്നു. സെപ്‌റ്റംബർ 17ഓടെ ഇതുവരെ നൽകിവന്നിരുന്ന സഹായം നിർത്തുകയാണെന്ന് കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും ചികിൽസ പൂർത്തിയായിട്ടില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ അഷറഫിന്റെ ചികിൽസ പാതിവഴിയിലാണ്. നഷ്‌ടപരിഹാരം സംബന്ധിച്ച് വിമാനകമ്പനിയുമായി അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ ചികിൽസാ സഹായം നിർത്തുന്നത് തനിക്ക് വലിയ ബാധ്യതയാകുമെന്ന് അഷറഫ് പറയുന്നു.
അപകടത്തിൽ പരിക്കേറ്റ 165 പേരിൽ 81 പേർക്ക് നഷ്‌ടപരിഹാര തുക കൈമാറുന്ന കാര്യത്തിൽ മാത്രമാണ് ഇതുവരെ അന്തിമ തീരുമാനമായത്. ബാക്കി 84 പേരുമായി ചർച്ച തുടരുകയാണ്. പലരുടെയും ചികിൽസക്ക് മാസംതോറും വലിയ തുകയാണ് ചെലവാകുന്നത്. നിലവിൽ ജോലി പോലുമില്ലാത്ത ഇവരുടെ തുടർചികിൽസ മുടങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്‌ടപരിഹാര തുക കണക്കാക്കി മാസങ്ങൾക്ക് മുൻപ് തന്നെ ഓഫർ ലെറ്റർ അയച്ചതാണെന്നും, ഇത് സ്വീകരിക്കുന്നവർക്ക് പൂർണ നഷ്‌ടപരിഹാര തുക ഉടൻ കൈമാറുമെന്നും വിമാനകമ്പനി അറിയിച്ചു. അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിൽസക്ക് വേണ്ടി മാത്രം ചെലവിട്ടു. ഈ തുക നഷ്‌ടപരിഹാരത്തിൽ നിന്ന് കുറയ്‌ക്കില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
Also Read: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി