ബെംഗളൂരു: തന്റെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്‌റ്റ് ചെയ്‌തതിന് എതിരെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. എന്നാൽ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് ബിനീഷിന് എതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച നിർണായക തെളിവുകളും കോടതിക്ക് മുൻപിൽ ഇഡി അവതരിപ്പിക്കും. ബിനാമികളെന്ന് കരുതുന്നവർക്ക് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് നേരത്തെ തന്നെ ഇഡി കോടതിയെ അറിയിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലാണ് നിലവിൽ ബിനീഷ് കഴിയുന്നത്.
ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തു വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡിയുടെ ബെംഗളൂരു ഓഫീസ് രജിസ്‌ട്രേഷൻ ഐജിയെ സമീപിച്ചിട്ടുണ്ട്. ബിനീഷിന്റെ പേരിൽ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്.
Read Also: കോവിഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്