തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രാഷ്‌ട്രീയ പ്രമുഖർക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇന്നലെ അറസ്‌റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും, ഇവരിൽ ചിലർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ, തട്ടിപ്പ് കേസ് അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീളുമെന്നുറപ്പായി.
അതേസമയം, അറസ്‌റ്റിലായ പിആർ അരവിന്ദാക്ഷനേയും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസിനേയും കസ്‌റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡി അറസ്‌റ്റ് ചെയ്‌ത സതീഷിന്റെ അക്കൗണ്ടിൽ നിന്ന് പണം എത്തിയതാണ് പിആർ അരവിന്ദാക്ഷനെ കുടുക്കിയത്. കോടികളുടെ ഇടപാടാണ് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെ നടന്നതെന്നാണ് കണ്ടെത്തൽ.
എന്നാൽ, അക്കൗണ്ടിലെത്തിയ പണം ആർക്കാണ് നൽകിയതെന്ന ഇഡിയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടില്ല. വലിയ തോതിൽ പണം എത്തിയതും അരവിന്ദാക്ഷനുമായി ബന്ധമുണ്ടെന്ന് സതീഷ് കുമാർ മൊഴി നൽകിയതുമാണ് അരവിന്ദാക്ഷനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാൻ കാരണം. എസി മൊയ്‌തീന്റെ വിശ്വസ്‌തൻ കൂടിയാണ് അരവിന്ദാക്ഷൻ.
അതേസമയം, സിപിഎം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി.
കോർപറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത്. അതിന് ബദലുയർത്തുന്നവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്‌ഥാനത്തെ ദുർബലപ്പെടുത്തുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്‌ഥാനത്തേയും അതിനെ വളർത്തി മുന്നോട്ട് കൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്‌ഥാനത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനും സിപിഎം പ്രസ്‌താവനയിൽ ആരോപിച്ചു.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും