കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ളാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്‌തീൻ ഹാജരാകാൻ അസൗകര്യം അറിയിച്ചത്.
ഇന്നും നാളെയും ഹാജരാകാൻ സാധിക്കില്ലെന്നാണ് ഇ-മയിൽ വഴി എസി മൊയ്‌തീൻ ഇഡിയെ അറിയിച്ചത്. അതേസമയം, ചോദ്യം ചെയ്യലിന് ഇന്ന് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്‌തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, അടുത്ത ദിവസം പുതിയ തീയതി നിശ്‌ചയിച്ചുള്ള നോട്ടീസ് വീണ്ടും അയക്കും. എന്നാൽ, അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്‌തമായ നിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം.
മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ഇടനിലക്കാരനായ കെഎ ജിജോറിന്റെ മൊഴികളാണ് എസി മൊയ്‌തീൻ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ഇഡിയുടെ പക്കലുള്ള പ്രധാന തെളിവ്. അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കുകളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ഇഡി റെയ്‌ഡ് ഇന്ന് പുലർച്ചെ അവസാനിച്ചു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡണ്ട് എൻ രവീന്ദ്രനാഥ് വ്യക്‌തമാക്കി.
അയ്യന്തോൾ ബാങ്കിൽ നിന്ന് പരിശോധനക്ക് ശേഷം ഇന്ന് പുലർച്ചെയാണ് ഇഡി മടങ്ങിയത്. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എസി മൊയ്‌തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്ക് വഴി വെളുപ്പിച്ചതായാണ് വിവരം.
ഭാര്യയുടെയും ബന്ധുക്കളുടേയുമെല്ലാം പേരുകളിൽ അഞ്ചു അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. ഈ അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചു. നിലവിൽ അക്കൗണ്ട് വഴി നടത്തിയ ഇടപാടുകൾ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നതടക്കമാണ് പരിശോധിക്കുന്നത്. സതീഷ് കുമാറിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡി കസ്‌റ്റഡിയിലാണ് ഇയാൾ.
Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ