തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് പുതിയ നിർദേശങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. പുതിയ നിർദേശങ്ങൾ പ്രകാരം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം ഉണ്ടാകും. കൂടാതെ തപാൽ വോട്ട് എത്തിക്കുന്നതിനായി പ്രത്യേക ടീം ഉണ്ടാകുമെന്നതടക്കം മറ്റ് നിരവധി നിർദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശപത്രിക സമർപ്പിക്കാനായി എത്തുന്ന സ്‌ഥാനാർഥിക്കൊപ്പം 2 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന വാഹനജാഥയിൽ 5 വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ജാഥക്ക് ശേഷം അരമണിക്കൂറിന് ശേഷം മാത്രമേ അടുത്ത ജാഥ അനുവദിക്കുകയുള്ളൂ.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാൻ അവസരം ഉണ്ടാകുമെന്നതിനൊപ്പം തന്നെ, തിരഞ്ഞെടുപ്പിനായി സ്‌ഥാനാർഥി കെട്ടി വെക്കേണ്ട തുക ഓൺലൈനായി അടക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ ഓൺലൈനായി പത്രിക സമർപ്പിക്കുന്നവർ അത് ഡൗൺലോഡ് ചെയ്‌ത ശേഷം അതിന്റെ പകർപ്പ് വരണാധികാരിക്ക് സമർപ്പിക്കേണ്ടതുണ്ട്.
കൂടാതെ ഇത്തവണ തപാൽ വോട്ട് സ്വീകരിക്കുന്നതിനായി ജില്ലാതലത്തിൽ പ്രത്യേക ടീമിനെ നിയമിക്കും. തപാൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ 12ഡി ഫോറത്തിൽ അതാത് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിജ്‌ഞാപനം വന്ന് അഞ്ചു ദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങളിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : നിലപാട് കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം