തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. നിയമ ഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രസ്‌താവനയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ ഭേദഗതി പിൻവലിക്കുന്നതായി അറിയിച്ചത്.
സിപിഐഎം കേന്ദ്ര നേതൃത്വം അടക്കം നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയതോടെയാണ് തീരുമാനത്തിൽ നിന്നും പിണറായി സർക്കാർ പിൻമാറുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും വീഴ്‌ച സംഭവിച്ചതായി സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന 118 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയുടെ പൂർണ രൂപം
പൗരന്റെ വ്യക്‌തി സ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്‌പ്രചാരണങ്ങൾ തടയുള്ള ശ്രമം എന്ന നിലയിലാണ് കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചത്.
അപകീർത്തികരവും അസത്യജഡിലവും അശ്ളീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്‌ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളും ഉൾപ്പടെ നിർദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയ പ്രതിഷേധമാണ് സമൂഹത്തിൽ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്‍മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാദ്ധ്യമ മേധാവികൾ ഉൾപ്പടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്‌ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യക്‌തി സ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസത്തക്ക് യോജിക്കാത്ത പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അഭ്യർഥിക്കുന്നു.
Read also: രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി