തിരുവനന്തപുരം: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് സംസ്‌ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തില്‍ വലിയ പങ്ക് വഹിച്ചത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
” കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തില്‍ വലിയ പങ്ക് വഹിച്ചത് കേരളമാണ്. സംസ്‌ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നു. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മര്‍ദ്ദം രാജ്യത്താകെ വരുന്നുണ്ട്. അതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മെച്ചം. ഒരു ബദല്‍ സമീപനം മുന്നോട്ട് വെക്കാൻ ഏത്കാലത്തും ഇടതുപക്ഷ രാഷ്‌ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്,”- ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര സർക്കാർ മുൻപെടുത്ത നയം മാറ്റുമ്പോഴും വ്യക്‌തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും വാക്‌സിന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കൊടുക്കാനാണെങ്കില്‍ യാതൊരു ഗുണവുമുണ്ടാകില്ല. മൂന്ന് നാല് മാസത്തിനകം ഇത് പൂര്‍ത്തീകരിക്കണം. ഇന്ത്യയിലെ കമ്പനികളുടെ ശേഷി വച്ചു നോക്കിയാല്‍, ചുരുങ്ങിയ കാലയളവില്‍ ഇത് തീരില്ല. വാക്‌സിന്‍ ഉൽപാദിപ്പിക്കാൻ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കില്‍ വിദേശത്ത് നിന്ന് കൂടുതല്‍ വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്തം, സാമ്പത്തികപരമായ ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ കൂടുതൽ പറയാൻ കഴിയൂ. സംസ്‌ഥാന സർക്കാരുകൾക്ക് വാക്‌സിന്‍ വാങ്ങാന്‍ ചിലവായ പണത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുള്ള കൃത്യമായ ഉത്തരവുകളുടെ അടിസ്‌ഥാനത്തിലാണ് തിരുമാനമെടുക്കുക. അത് വരുമ്പോള്‍ അതനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Most Read: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസ്; ബിജെപി പ്രാദേശിക നേതാക്കളെയും പ്രതി ചേർക്കും