ന്യൂഡെൽഹി: 2023ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്‌ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ലോങ്‌ജംപ് താരം എം ശ്രീശങ്കർ ഉൾപ്പടെ 26 പേർ അർജുന അവാർഡും നേടി.
കബഡി പരിശീലകൻ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് പുരസ്‌കാരം. ദേശീയ കായിക മന്ത്രാലയമാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2024 ജനുവരി ഒമ്പതിന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്‌ചവെച്ചതിനാണ് മുഹമ്മദ് ഷമി പുരസ്‌കാരത്തിന് അർഹനായത്. ഏഷ്യൻ ഗെയിംസിൽ സ്വർണവും ചാമ്പ്യൻഷിപ്പിൽ വെങ്കലവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയ മികവാണ് സാത്വിക് സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ രാജ്യത്തെ പരമോന്നത ബഹുമതിക്ക് അർഹരാക്കിയത്.
2023ലെ അർജുന അവാർഡ് ജേതാക്കൾ
ഓജസ് പ്രവീൺ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി), എം ശ്രീശങ്കർ (അത്‌ലറ്റിക്‌സ്), പാരുൾ ചൗധരി (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹിസാമുദ്ദീൻ (ബോക്‌സിങ്), ആർ വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്‌റീൻ (ഖോ ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വര്യ പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖർജി (ടേബിൾ ടെന്നിസ്), സുനിൽ കുമാർ (ഗുസ്‌തി), ആന്റിം (ഗുസ്‌തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്‌ഡി (ബ്‌ളൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാറ കാനൂയിങ്).
Vanitha| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ