കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ ഇന്ന് കൂടുതൽ പേരെ അറസ്‌റ്റ് ചെയ്‌തേക്കും. കസ്‌റ്റഡിയിലുള്ളവരെ പെരുമ്പാവൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രാത്രി വൈകിയും ചോദ്യം ചെയ്‌തു. ഇന്നലെ അറസ്‌റ്റിലായ 24 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
സിഐ അടക്കമുള്ള പോലീസുകാരെ ആക്രമിച്ചതിനും വാഹനങ്ങൾ തകർത്തതിനും ഓരോ കേസുകളാണ് പ്രതികൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അറസ്‌റ്റിലായവരെ ഇന്ന് കോലഞ്ചേരി ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ക്യാംപിലെ ആക്രമണത്തിന് പിന്നാലെ 156 ഇതരസംസ്‌ഥാന ജീവനക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പാവൂർ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ആക്രമണത്തിൽ നേരിട്ടും അല്ലാതെയും ഇവർക്ക് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോലീസ് വാഹനം കത്തിച്ച സംഭവത്തിലെ പ്രധാന പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
പ്രതികളുടെ വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നിലവിൽ വിവിധ ആശുപത്രികളിൽ എത്തിച്ചാണ് പൂർത്തീകരിക്കുന്നത്. കൂടുതൽ അറസ്‌റ്റിന് സാധ്യതയുള്ളതിനാൽ വൈദ്യപരിശോധനയ്‌ക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്ന് പോലീസ് ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.
Most Read: കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി