തിരുവനന്തപുരം: പേരൂര്‍ക്കട ദത്തു വിവാദത്തില്‍ പ്രതികരിച്ച് ആർഎംപി നേതാവ് കെകെ രമ. ഒരു അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെയും വിജയമാണിതെന്ന് കെകെ രമ പറഞ്ഞു. സ്വന്തം കുഞ്ഞിന് വേണ്ടി ഒരമ്മയ്‌ക്ക് തെരുവിൽ വന്ന് കിടക്കേണ്ട സാഹചര്യം സൃഷ്‌ടിച്ചത് ഭരണകൂടമാണ്. മുഖ്യമന്ത്രി ചെയർമാനായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്.
ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ കേട്ടിട്ടില്ലെന്നും കെകെ രമ പ്രതികരിച്ചു. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.
കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിനെ കാണാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലെത്തി അനുപമ കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാള്‍ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.
Read also: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്