കോഴിക്കോട്: കോടഞ്ചേരിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നു വീണ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത്. നോളജ് സിറ്റിയില്‍ നിലവില്‍ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്ന കണക്ക് പോലും പഞ്ചായത്തിന്റെ പക്കലില്ലാത്ത സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്തി അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഡിജിറ്റല്‍ ബ്രിഡ്‌ജ് ഇന്റർനാഷണല്‍ എന്ന സ്‌ഥാപനത്തിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നോളജ് സിറ്റിയിലെ നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രാഥമിക പരിശോധന നടത്തിയത്.
പഞ്ചായത്തിലെ 21ആം വാര്‍ഡില്‍ സ്‌ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ പഞ്ചായത്തില്‍ വ്യക്‌തമായ കണക്കുണ്ടായിരുന്നില്ല.
തോട്ടംഭൂമിയെന്ന് കാട്ടി വില്ലേജ് ഓഫിസർ കൈവശാവകാശ സർട്ടിഫിക്കറ്റ് നല്‍കിയ ഭൂമിയിലാണ് പഞ്ചായത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെട്ടിട നിര്‍മാണം തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപകടത്തിന് പിന്നാലെ കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കിയത്. സമാനമായ രീതിയില്‍ മറ്റു കെട്ടിടങ്ങള്‍ ഉണ്ടോ എന്ന് അറിയാനാണ് പരിശോധന.
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ആത്‌മീയ സ്‌ഥാപനങ്ങള്‍ക്കും ഒപ്പം വാണിജ്യ സ്‌ഥാപനങ്ങളും വിവിധ നിക്ഷേപ പദ്ധതികളും നോളജ് സിറ്റിയില്‍ ഉണ്ട്. എന്നാല്‍ വസ്‌തു നികുതി ഇനത്തില്‍ പഞ്ചായത്തിനും കെട്ടിട നികുതി ഇനത്തില്‍ റവന്യൂ വകുപ്പിനും എത്ര തുക ലഭിക്കുന്നു എന്നതടക്കം പല കാര്യങ്ങളിലും വ്യക്‌തതയില്ല. അടുത്തയാഴ്‌ച നടത്തുന്ന സ്‌ഥല പരിശോധനയിലൂടെ ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്‌തത കിട്ടുമെന്ന പ്രതീക്ഷയിലാണ് കോടഞ്ചേരി പഞ്ചായത്ത്.
Most Read: യുപി തിരഞ്ഞെടുപ്പ്; സഖ്യ പ്രഖ്യാപനവുമായി അസദുദ്ദീൻ ഒവൈസി