തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി പാർടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ജി രതികുമാര്‍. കോടീശ്വരനായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടണമെന്നും രതികുമാർ പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ പാർടി വിടാനുള്ള പ്രധാന കാരണം കൊടിക്കുന്നില്‍ സുരേഷും കെസി വേണുഗോപാലുമാണെന്ന് രതി കുമാര്‍ ആരോപിച്ചു. ഡെൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുവരും കേരളത്തിലെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്‌തു. ജനാധിപത്യം കോണ്‍ഗ്രസില്‍ ഇല്ലാതായി. എംപിയായ കൊടിക്കുന്നിലിന്റെ ബിനാമി സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവണമെന്നും രതികുമാര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇനിയും തന്നെ പ്രകോപിപിച്ചാല്‍ കൊടിക്കുന്നലിന്റെയും കെസി വേണുഗോപാലിന്റെയും പല രഹസ്യങ്ങളും വിളിച്ച് പറയുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ദളിതന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന കൊടിക്കുന്നില്‍ ദളിത് സമുദായത്തില്‍ നിന്ന് ഒരാളെ പോലും നേതൃ നിരയില്‍ കൊണ്ട് വരാൻ തയ്യാറായിട്ടില്ലെന്നും രതികുമാര്‍ ആരോപിച്ചു.
ബുധനാഴ്‌ചയാണ് രതികുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയത്.
Most Read: ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും