കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
ഏറ്റവും വേഗതയേറിയ നെറ്റ് നൽകുമെന്ന വാഗ്‌ദാനത്തോടെ സകലരെയും തങ്ങളുടെ നെറ്റ്‌വർകിലേക്ക് മാറ്റിയെടുത്ത റിലയൻസ് ഗ്രൂപ്പിന്റെ ജിയോ ഉൾപ്പടെയുള്ള ഒരു മൊബൈൽ കമ്പനിയും ശരിയായ രീതിയിൽ ഈ പ്രദേശത്ത് നെറ്റ്‌വർക് ലഭ്യമാക്കുന്നില്ല. സകല പരസ്യങ്ങളിലും 4ജി / 5ജി സ്‌പീഡ്‌വാഗ്‌ദാനം ചെയ്യുന്ന കമ്പനികൾക്ക് 2ജി സ്‌പീഡ് പോലും നൽകാൻ കഴിയാത്ത അവസ്‌ഥയാണ്. ഇത്തരം കമ്പനികളുടെ പരസ്യങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനുള്ള നടപടികളും ആക്‌ഷൻ കമ്മിറ്റി ആരംഭിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
നിലവിൽ വിദ്യാർഥികൾ റേഞ്ച് തേടി വീടുവിട്ട് ഇറങ്ങേണ്ട സാഹചര്യമാണുള്ളത്. പറമ്പുകളിലും റോഡരികിലും ഇരുന്നാണ് പലരും ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കുന്നത്. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ ശക്‌തമായ നെറ്റ്‌വർക്ക് സംവിധാനം ആവിശ്യമാണ്. വീടിനു പുറത്തിറങ്ങി ദൂരെ ഒഴിഞ്ഞസ്‌ഥലങ്ങളിൽ ചെന്നാൽ നെറ്റ്‌വർക് സംവിധാനം ലഭ്യമാണെന്ന് വിദ്യാർഥികൾ പറയുന്നു.
എന്നാൽ, ‘മഴക്കാലത്ത് നെറ്റ്‌വർക് ലഭ്യമായ സ്‌ഥലമന്വേഷിച്ചു പോയി പാടത്തും പറമ്പിലും ഇരുന്നു പഠിക്കൽ അസാധ്യമാണ്’ -ആക്‌ഷൻ കമ്മിറ്റി വിശദീകരിക്കുന്നു. ഇകെ ഫൈസൽ ചെയർമാനും വിപി റഷീദ് കൺവീനറുമായാണ് കമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്.
Most Read: തെരുവ് നായകൾക്കും ബഹുമാനം നൽകണം, അവയ്‌ക്കും ഭക്ഷണത്തിന് അവകാശമുണ്ട്; ഹൈക്കോടതി