തിരുവനന്തപുരം: കെഎസ്ഇബി ബോർഡ് അസോസിയേഷനും ചെയർമാനും തമ്മിലുള്ള ചർച്ച കൂടുതൽ രൂക്ഷമാകുന്നു. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം, ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിൻവലിക്കണമെന്ന ആവശ്യത്തിന് ഓഫിസേഴ്‌സ് അസോസിയേഷൻ ഉറച്ച് നിൽക്കുകയാണ്. അതേസമയം, സ്‌ഥലം മാറ്റ ഉത്തരവ് അംഗീകരിച്ച് ജോലിയിൽ പ്രവേശിച്ചാൽ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രി.
വൈദ്യുതി ബോർഡിലെ പ്രശ്‌നപരിഹാരത്തിന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉറപ്പ് നൽകിയ ഒരാഴ്‌ചത്തെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. എന്നാൽ, ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കളുടെ സ്‌ഥലം മാറ്റ ഉത്തരവ് അതേപടി നിലനിൽക്കുകയാണ്. സസ്‌പെൻഷനൊപ്പം നൽകിയ കുറ്റപത്രത്തിന് നേതാക്കൾ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. വാഹന ദുരൂപയോഗം ചൂണ്ടിക്കാട്ടി എംജി സുരേഷ് കുമാറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസും നിലനിൽക്കുകയാണ്.
വൈദ്യുതി മന്ത്രി ഇന്ന് തലസ്‌ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ഓഫിസേഴ്‌സ് അസോസിയേഷനുമായി ചർച്ചയൊന്നും നടന്നില്ലെന്നാണ് വിവരം. സ്‌ഥലം മാറ്റ ഉത്തരവ് പാലിച്ച് ജോലിയിൽ പ്രവേശിക്കുകയും കുറ്റപത്രത്തിന് മറുപടി നൽകുകയും ചെയ്‌താൽ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് മന്ത്രി. പൊതുതാൽപര്യ ഹരജിയിലെ ഇടക്കാല ഉത്തരവ് അനുസരിച്ച് പ്രശ്‌നപരിഹാരത്തിന് ഇടപെടാൻ ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
സർവീസ് ചട്ടങ്ങൾ ലംഘിച്ചുള്ള സമരം നടന്നാൽ കർശന നടപടി എടുക്കാനും ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ സെക്രട്ടറി കേരളത്തിന് പുറത്തായതിനാൽ ഉടൻ ഒരു ചർച്ചക്കും സാധ്യതയില്ല. മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിൽ ആയതിനാൽ ഉന്നത രാഷ്‌ട്രീയ ഇടപെടലും ഉടൻ ഉണ്ടാകില്ല. അതിനിടെ, തുടർ പ്രക്ഷോഭ പരിപാടിയും, മെയ് 16 മുതൽ ചട്ടപ്പടി സമരവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന് മേലുള്ള സമ്മർദ്ദം കടുക്കുമെന്നാണ് സൂചന.
Most Read: മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന