ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച് കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കസ്‌റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം ഇതിനുമുൻപും സമാനരീതിയിൽ പ്രതികൾ മുള്ളൻപന്നിയെ കൊന്നതായും വനംവകുപ്പിന് വിവരം ലഭിച്ചു.
ഒന്നാംപ്രതിയും മുനിപാറ സ്വദേശിയുമായ പികെ വിനോദിന്റെ കാടിനോടുചേർന്നുള്ള പറമ്പിൽവെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. നേരത്തേ, വിനോദിന്റെ ഒരു ആടിനെ വന്യമൃഗം പിടിച്ചിരുന്നു. ഇതിനെ പിടിക്കാനാണ് കെണിവെച്ചത്. ബുധനാഴ്‌ച ആയിരുന്നു സംഭവം.
തുടർന്ന് പുലിയെ കൊന്ന് തോൽ മാറ്റുകയും പല്ലും നഖവും വെട്ടിയെടുത്ത് സൂക്ഷിക്കുകയും ചെയ്‌തു. കൂടാതെ ഇറച്ചിയും എടുത്തുവെച്ചു. അതിനിടെ, പുലിയെ കൊന്ന സംഭവം പുറത്തറിഞ്ഞത് ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെയാണെന്നും അധികൃതർക്ക് വ്യക്‌തമായിട്ടുണ്ട്.
പ്രതികൾ ആദ്യം മാങ്കുളം കള്ളുഷാപ്പിൽ ജോലിചെയ്യുന്ന ബിനുവിനാണ് ഇറച്ചി നൽകിയത്. ഫോട്ടോ കാണിച്ചു പുലിയുടെ ഇറച്ചി തന്നെയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് വിനോദ് ബിനുവിന് ഇറച്ചി കൈമാറിയത്. അതേസമയം ഈ ഫോട്ടോയിൽ നിന്നാണ് പുലിയെ കൊന്ന വിവരം പുറത്തു വന്നതെന്നാണ് പറയുന്നത്. കൂടാതെ പുലിയുടെ ഇറച്ചിയുടെ ഒരുഭാഗം മാത്രമാണ് ഇവർ എടുത്തതെന്നും ബാക്കി പുഴയിൽ കളഞ്ഞെന്നും പറയുന്നു.
പുലിയെ കൊന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽ വരുന്ന മൂന്നുമുതൽ ഏഴുവർഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക.
അതിനിടെ, നേരത്തേ നടത്തിയ സർവേ പ്രകാരം അഞ്ചിൽ കൂടുതൽ പുലികൾ മാങ്കുളം ഡിവിഷൻ പരിധിയിൽ ഉള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ നാലുദിവസം മുമ്പ് വിരിപാറ എസ്‌റ്റേറ്റ് ഭാഗത്ത് ഒരു പുലി നിൽക്കുന്ന ഫോട്ടോ മാങ്കുളം മേഖലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചും വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
Read Also: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ