വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിലാണ് കഴിയുന്നത്.
അഞ്ച് മാസങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കി ഗുണഭോക്‌താക്കൾക്ക് കൈമാറേണ്ട വീടുകളാണ് ഇവ. വയനാട്ടിലെ മുത്തങ്ങ ഉൾപ്പടെയുള്ള ആദിവാസി ഊരുകളിൽ 2020- 21 സാമ്പത്തിക വർഷത്തെ ലൈഫ് ഗുണഭോക്‌താക്കളിൽ ഭൂരിഭാഗം പേർക്കും ഇതുവരെ വീടിന്റെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. സ്വന്തമായി ഉണ്ടായിരുന്ന കൂര പൊളിച്ച് വീട് പണി തുടങ്ങിയ പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടുകയാണ് ഉണ്ടായത്.
ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമായാൽ ഉടൻ തന്നെ നിർമാണം തുടങ്ങാനാകുമെന്ന് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. അതേസമയം, പഞ്ചായത്തിൽ നിന്ന് രേഖകൾ അയക്കാൻ കാലതാമസം എടുക്കുന്നതാണ് ഫണ്ട് വൈകാൻ കാരണമെന്നാണ് സിപിഎം ആരോപണം.
Most Read: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി