ബാഴ്സലോണ: ക്ലബ്ബുമായി ഭിന്നതയിലായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസൺ കൂടി ബാഴ്സയിൽ തുടർന്നേക്കുമെന്ന് സൂചനകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവന്നില്ലെങ്കിലും ക്ലബ് പ്രസിഡന്റ് ബെർത്തോമ്യുവുമായി മെസ്സിയുടെ പിതാവ് ജോർജെ നടത്തിയ ചർച്ചയിൽ ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയതായി സൂചനകളുണ്ട്.
തന്റെ കരിയർ മുഴുവൻ ചിലവഴിച്ച ക്ലബ് ബാഴ്സലോണയുടെ മാനേജ്മെന്റുമായി അടുത്തിടെയാണ് മെസ്സി ഇടഞ്ഞത്. ക്ലബ് പ്രസിഡന്റ് ജോസഫ് ബെർത്തോമ്യുവുമായി നല്ല ബന്ധത്തിലായിരുന്നില്ല മെസ്സി. അതിനൊപ്പം മാനേജ്മെന്റിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന എറിക് അബിദാലുമായും മെസ്സി ഭിന്നതയിലായിരുന്നു.
കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം അതൃപ്തി പരസ്യമാവുകയായിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ സെറ്റിയനും എറിക് അബിദാലും പുറത്താക്കപ്പെട്ടു.
മെസ്സി ബാഴ്സക്ക് പുറത്തു പോവുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ പേരാണ് മെസ്സിയുമായി ചേർത്ത് ഏറ്റവും കൂടുതൽ കേട്ടത്. ഇതിനിടയിൽ ബാഴ്സ ടീമിലെ താരങ്ങൾക്കുള്ള കോവിഡ് പരിശോധനയിൽ നിന്ന് വിട്ടു നിന്ന മെസ്സി പരിശീലനത്തിലും പങ്കെടുത്തിരുന്നില്ല.
എന്നാൽ ഏറ്റവുമൊടുവിൽ മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്നാണ് അദ്ദേഹത്തിന്റെ പിതാവ് സൂചന നൽകുന്നത്. അടുത്ത വർഷം ജൂൺ വരെ ബാഴ്സയിൽ തുടർന്നാൽ ഫ്രീ ട്രാൻസ്ഫറിലൂടെ മെസ്സിക്ക് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് മാറാം. അതിനാൽ നിലവിലെ കരാർ പ്രകാരമുള്ള ഒരു വർഷക്കാലം കൂടി മെസ്സിയെ ബാഴ്സയുടെ ജേഴ്സിയിൽ കാണാൻ കഴിയും. പുതിയ പരിശീലകനായ കോമാന് കീഴിൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ടീം.