തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ ഞായറാഴ്‌ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടാവൂ. അടുത്ത ആഴ്‌ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ബുധനാഴ്‌ച മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്‌ച മാത്രമായി പരിമിതപ്പെടുത്താൻ ആയിരുന്നു ചീഫ് സെക്രട്ടറി തല ശുപാർശ. മറ്റൊന്ന് ആഴ്‌ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു.
സംസ്‌ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്‍ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ടിപിആർ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിബന്ധനകൾ അശാസ്‍ത്രീയമാണ് എന്നായിരുന്നു വിമർശനം. തുടർന്ന് ഉദ്യോഗസ്‌ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്.
അതേസമയം ടിപിആർ അനുസരിച്ചുള്ള നിബന്ധനകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്‌ച റിപ്പോർട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും.
ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി, പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ചീഫ് സെക്രട്ടറി തല ശുപാർശയിൽ പറയുന്നു.
ടിപിആർ അടിസ്‌ഥാനത്തിലുള്ള നിയന്ത്രണങ്ങൾ മാറ്റി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തിൽ കൂടുതൽ ടിപിആർ ഉള്ള സ്‌ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
കൂടാതെ ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. അതേസമയം രോഗവ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിക്കാതെയും ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Most Read: കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രം