കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്.
മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം ഓഫീസുകള്‍ക്കു നേരെ ലീഗ് ആക്രമണം നടത്തിയത്. പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് തീവെച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്ത് വാരിയിട്ട് കത്തിച്ചതായാണ് വിവരം.
തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്‍ത്രീക്കും പരിക്കേറ്റിരുന്നു.
ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് വിവരം.
Malabar News: കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍