കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. കേളകം അടയ്‌ക്കാത്തോട് മേഖലയിലാണ് അഞ്ചംഗ ആയുധധാരികളായ മാവോയിസ്‌റ്റ് സംഘമെത്തിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു ദിവസങ്ങളിലായാണ് സംഘം മേഖലയിൽ എത്തിയത്.
14ന് വൈകിട്ട് ഏഴുമണിയോടെ എത്തിയ സംഘം രാത്രി പത്ത് മണിയോടെയാണ് മടങ്ങിയത്. ഇവർ ഭക്ഷണം ഉണ്ടാക്കിയതായും അരിയും മറ്റു അവശ്യസാധനങ്ങളും ശേഖരിച്ചതായും നാട്ടുകാർ പറഞ്ഞു. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്‌റ്റ് സംഘമെത്തുന്നത്. ജൂലൈയിൽ അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചിരുന്നു. വാളത്തോട് ടൗണിൽ സായുധരായ മാവോയിസ്‌റ്റ് സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിത ഉൾപ്പടെ അഞ്ചു പേരടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. തോക്കേന്തി പ്രകടനം നടത്തിയ ഇവർ അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷം മടങ്ങിയെന്നാണ് വിവരം. ലഘുലേഖകളും സംഘം വിതരണം ചെയ്‌തു.
Most Read| തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു; ഒരാളുടെ ഫലം നെഗറ്റീവ്