ബ്യൂണസ് അയേഴ്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു.
രണ്ടാഴ്‌ച മുന്‍പ് നടന്ന ബ്രെയിന്‍ സര്‍ജറിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ താരത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 2020 ഒക്‌ടോബര്‍ 30ന് അദ്ദേഹം പരിശീലിപ്പിക്കുന്ന ഫസ്‌റ്റ് ഡിവിഷന്‍ ക്‌ളബ്ബായ ജിംനേഷ്യയുടെ കളി നടക്കുന്നതിനിടെയാണ് മറഡോണ അസുഖ ബാധിതനാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. തന്റെ അറുപതാം ജന്‍മദിനം ആഘോഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.
Related News: ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി
തുടര്‍ന്ന് ലാ പ്‌ളാറ്റ ക്‌ളിനിക്കില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതായി കണ്ടെത്തിയത്.
അര്‍ജന്റീനക്കായി 106 കളിയില്‍ 42 ഗോളുകള്‍ നേടിയ മറഡോണ 1986 ലെ ലോകകപ്പ് ഫൈനലില്‍ പശ്‌ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ അര്‍ജന്റീനക്കായി കളിച്ചിട്ടുണ്ട്. കൂടാതെ റേസിംഗ് ക്‌ളബ്, ഡൊറാഡോസ്, ജിംനേഷ്യ, അര്‍ജന്റീന ദേശീയ ടീം എന്നിവയുടെ പശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
Read Also: ‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ