കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു.
മൽസ്യ പ്രജനനത്തെ സാരമായി ബാധിക്കുന്ന നിലയിലാണ് അജൈവ മാലിന്യം ജലാശയത്തിലെത്തുന്നത്. മലയോരങ്ങളിൽ നിന്ന് ജലാശയങ്ങളിലേക്കു തള്ളുന്ന പ്‌ളാസ്‌റ്റിക് വസ്‌തുക്കൾ വരെ പുഴകളും കായലുകളും വഴി കടലിൽ ചെന്നു ചേരുന്നു. ഇതിനു പുറമേ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം തള്ളിവിടുന്ന പ്‌ളാസ്‌റ്റിക്കും ഇവിടെ കുന്നു കൂടുന്നു. ഇത് കാരണം ഏറെ മീനുകൾ ചത്തൊടുങ്ങുന്നുമുണ്ട്.
ഉറവിടത്തിൽ തന്നെ മാലിന്യ സംസ്‌കരണം നടക്കാത്തതാണ് പാരിസ്‌ഥിതിക ആഘാതം സൃഷ്‌ടിച്ച് അജൈവ മാലിന്യങ്ങൾ ഇങ്ങനെ കുന്നുകൂടാൻ ഇടയാക്കുന്നത്. ജലാശയങ്ങൾ, ജലസ്രോതസുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ മലിനപ്പെടുത്തുന്ന വിധത്തിൽ മാലിന്യം തള്ളുകയോ ഒഴുക്കിവിടുകയോ ചെയ്‌താൽ കേരള ജലസേചന- ജലസംരക്ഷണ നിയമം, ജല മലിനീകരണ നിയമം 1974, കേരള പഞ്ചായത്ത് രാജ് ആക്‌ട്, കേരള മുനിസിപ്പൽ ആക്‌ട് 1994 എന്നിവ പ്രകാരം ശിക്ഷാർഹമാണ്. 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും തുടർന്നു കുറ്റം ചെയ്‌താൽ ഒരു വർഷത്തിൽ കുറയാത്ത 3 വർഷം വരെ ശിക്ഷ വിധിക്കാം.
അതിനാൽ ഇത്തരം സംഭവങ്ങളിൽ നിയമപ്രകാരം കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read: കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി