ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്ററി സ്‌റ്റാഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
നാടകീയ രംഗങ്ങൾക്കാണ് ഇന്ന് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. കടുത്ത പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായാണ് ലോക്‌സഭയിലെ അജണ്ടയിൽ ബിൽ ഉൾപ്പെടുത്തിയത്. ബിൽ സഭയിൽ അവതരിപ്പിച്ച രീതിയിലടക്കം കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന് ഉള്ളത്. അജണ്ടയിലില്ലാത്ത ബിൽ എങ്ങനെയാണ് അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
12 മണിയോടെ സഭയിലെ എംപിമാർക്ക് ബിൽ വിതരണം ചെയ്‌തിരുന്നു. വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും എന്നാണ് ബില്ലിൽ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്‌ട്രീയ കക്ഷികൾ പ്രതിഷേധവും എതിർപ്പും അറിയിച്ചിരുന്നു.
വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.
ഹിന്ദു, ക്രിസ്‌ത്യൻ, പാഴ്സി വിവാഹ നിയമങ്ങൾ മാറും. മുസ്‌ലിം ശരിഅത്ത് വ്യവസ്‌ഥക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്‌ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്‌ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്‌ട് – 1956, ഫോറിൻ മാരേജ് ആക്‌ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.
ബിൽ ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്‌ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശം ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം
Most Read: ഗുരുവായൂർ ഥാർ ലേലം; വാഹനം അമൽ മുഹമ്മദലിക്ക് തന്നെ