മലപ്പുറം: കോവിഡിനെ അതിജീവിക്കാൻ ആത്‌മധൈര്യം നൽകുന്ന പദ്ധതിയുമായി പൊന്നാനി നഗരസഭ രംഗത്ത്. നഗരസഭാ പരിധിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ഇനി മെഡിക്കൽ സംഘമെത്തും. കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാനസികവും ശാരീരികവുമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
മുഴുവൻ കോവിഡ് ബാധിതരുടെയും ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തും. ഡോക്‌ടറും നഴ്‌സും അടങ്ങുന്ന സംഘമാണ് പിപിഇ കിറ്റ് ധരിച്ച് വീടുകളിലേക്ക് എത്തുക. ആവശ്യമുള്ളവർക്ക് കൗൺസലിങും നൽകുന്നുണ്ട്. കോവിഡിനെ അതിജീവിക്കാനുള്ള ആത്‌മധൈര്യം നൽകുന്നതിനും കോവിഡ് ബാധിതർക്ക് അവരുടെ ശാരീരിക പ്രശ്‌നങ്ങൾ തുറന്നു പറയുന്നതിനും വേണ്ടിയാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വിദഗ്‌ധ ചികിൽസ ആവശ്യമുള്ളവരെ കണ്ടെത്തി അവരെ ആശുപത്രികളിലേക്കും കോവിഡ് പരിചരണ കേന്ദ്രങ്ങളിലേക്കും മാറ്റാനും നടപടി സ്വീകരിക്കുന്നുണ്ട്. നേരത്തെ നഗരസഭയിലെ കോവിഡ് ബാധിതർക്കായി ടെലി കൗൺസലിങ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടെത്തി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
തൃശൂർ കേന്ദ്രമായുള്ള സെന്റ് അസീസി പ്രൊവിഡൻഷ്യലുമായി സഹകരിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 14ആം വാർഡിൽ പദ്ധതിക്ക് തുടക്കമായി. നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പദ്ധതി ഉൽഘാടനം ചെയ്‌തു.
Malabar News: പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍