കൊച്ചി: പ്രശസ്‌ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 11 മണിയോടെ മട്ടാഞ്ചേരിയിലാണ് സംസ്‌കാരം.
കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ്, ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ഹനീഫ് ‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ കോമഡി വേഷങ്ങളിലെത്തി പ്രേക്ഷകനെ ചിരിപ്പിച്ചിട്ടുണ്ട്. ‘ഈ പറക്കും തളിക’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മണവാളനായി എത്തിയ ഹനീഫിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ കിടപ്പുണ്ട്.
150ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തിയ ‘ജലധാര പമ്പ് സൈറ്റ്’ എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. നൂറിലധികം ടെലി സീരിയലുകളിലും ഹനീഫ് അഭിനയിച്ചിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനാണ്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഫ് പിന്നീട് നാടകത്തിലും സജീവമായി.
അവിടെ നിന്നായിരുന്നു കലാഭവനിലേക്ക് എത്തിയത്. സിദ്ദീഖ്, ലാൽ, ജയറാം, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ തുടങ്ങിയവർക്കൊപ്പം കലാഭവനിൽ പ്രവർത്തിച്ചു. അവിടെ വെച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതിയിൽ വേഷമിടുന്നത്. പിന്നീട് കലാഭവൻ വിട്ടു പിതാവിന്റെ ബിസിനസിലേക്കെത്തി. ഇടവേളകളിൽ റിലാക്‌സ് എന്ന ട്രൂപ്പിലും പ്രവർത്തിച്ചു. അക്കാലത്തും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഒപ്പം, ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്‌കിറ്റുകളും അവതരിപ്പിച്ചു കയ്യടി നേടി.
പറക്കും തളിക, പാണ്ടിപ്പട, നല്ലവൻ, തുറുപ്പുഗുലാൻ, ജനപ്രിയൻ, സോൾട്ട് ആൻഡ് പെപ്പർ, ഈ അടുത്തകാലത്ത്, തൽസമയം ഒരു പെൺകുട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉസ്‌താദ് ഹോട്ടൽ, 2018 തുടങ്ങിയവയാണ് പ്രധാനം സിനിമകൾ. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നിവർ മക്കളാണ്.
Most Read| ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം