തിരുവനന്തപുരം: പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും ഇത് തള്ളിക്കളയുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും മന്ത്രി വിമർശിച്ചു.
അക്കാദമിക താൽപര്യങ്ങളെ അവഗണിക്കുന്നുവെന്നും, ഇന്ത്യയുടെ ചരിത്രം, അടിസ്‌ഥാന പ്രശ്‌നങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ എല്ലാം വെട്ടിമാറ്റുകയാണെന്നും മന്ത്രി ആരോപിച്ചു. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകളിൽ എൻസിഇആർടി പുസ്‌തകങ്ങളാണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്‌ഥാനം തീരുമാനം എടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ, സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു. ഇന്ത്യ, ഭാരതം എന്നീ രണ്ടുപേരുകളും ഭരണഘടനയിൽ ഉണ്ടെന്നും ഗവർണർ വ്യക്‌തമാക്കി.
Most Read| ‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി