പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ഇന്നലെ മുതൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. 22കാരനായ പ്രസാദിനെ ഇന്നലെ ഉച്ചയോടെയാണ് വനത്തിനുള്ളില്‍ കാണാതായത്. തുടർന്ന് പോലീസും വനംവകുപ്പും ഫയർഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും സംയുക്‌തമായി നടത്തിയ തിരച്ചിലിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രസാദിനെ കണ്ടെത്തിയത്.
ആനമുളി ഭാഗത്തുനിന്നുമാണ് പ്രസാദിനെ കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു യുവാവ് വനത്തിലെത്തിയത്. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്‌ത്രീയുമുണ്ടായിരുന്നു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ പ്രസാദിനെ കാണാതാകുകയായിരുന്നു.
വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ വനപാലകരെ ഉൾപ്പടെ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് യുവാവിനായി തിരച്ചില്‍ ആരംഭിച്ചത്.
ഇപ്പോള്‍ പ്രസാദ് താലൂക്ക് ആശുപത്രിയില്‍ ചികിൽസയിലാണ്. ഇന്നലെ വൈകിട്ട് ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്ന് പ്രസാദ് പറഞ്ഞു. ഇതിനിടയില്‍ ഒരു ആന വന്നു. ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ദീര്‍ഘദൂരം ഓടിയതിന്റേതും ഭക്ഷണം കഴിക്കാത്തതിന്റേയും അവശത ഇദ്ദേഹത്തിനുണ്ട്. അതിന്റെ ഭാഗമായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ആളെ കാണാനില്ലെന്നതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് പ്രസാദിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സ്‌ഥലം സിഐ അറിയിച്ചു.
Most Read: ഇരട്ടി ‘മധുരം’; ജോജുവിന്റെ അഭിനയത്തിന് കൈയ്യടിച്ച് ഭദ്രൻ