കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ പ്രതിരോധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 600ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്ന് പുലർച്ചെ മുതൽ പഞ്ച്‌ഷീറിലെ വിവിധ ജില്ലകളിലായാണ് 600ലേറെ താലിബാനികളെ വധിച്ചത്. പിടികൂടുകയും സ്വമേധയാ കീഴടങ്ങുകയും ചെയ്‌തവരായി 600ൽ അധികം താലിബാൻ അംഗങ്ങൾ വേറെയുണ്ടെന്ന് പ്രതിരോധ സേന വക്‌താവ് ഫഫിം ദാഷ്‌ടി അറിയിച്ചു.
അഫ്‌ഗാനിലെ മറ്റ് പ്രവിശ്യകളിൽ നിന്ന് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് താലിബാൻ തടസം നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ റോഡുകളിലും മറ്റും മൈനുകൾ ധാരാളമായി കുഴിച്ചിട്ടിട്ടുള്ളതിനാൽ താലിബാൻ മുന്നേറ്റത്തിന് തടസം നേരിടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധം പുരോഗമിക്കുകയാണ്. അഫ്‌ഗാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്‌തികേന്ദ്രമാണ് പഞ്ച്‌ഷീർ. അന്തരിച്ച മുൻ അഫ്‌ഗാൻ ഗറില്ല കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, ഇടക്കാല പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ച അമറുള്ള സാലിഹ് എന്നിവരാണ് സേനയെ നയിക്കുന്നത്. പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് നേതാക്കൾ.
Also Read: പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി ശ്രമം; ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്ന് കർഷകർ