പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. പ്രതികൾ കവർന്ന സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും കുറ്റവാളികളാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്ത് പറഞ്ഞു.
തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെയാണ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് പോലീസ് പിടികൂടിയത്. മുരുകൻ ജർമൻ യുവതിയെ പീഡിപ്പിച്ച കേസിലടക്കം 20 കേസുകളിൽ പ്രതിയാണ്. തമിഴ്‌നാട് സ്വദേശി മുത്തുകുമാരനായി അന്വേഷണം തുടരുകയാണെന്നും എസ്‌പി അറിയിച്ചു. മുരുകനെയും ബാലസുബ്രഹ്‌മണ്യനെയും എആർ ക്യാമ്പിൽ ചോദ്യം ചെയ്‌ത് വരികയാണ്.
കേസിൽ നേരിട്ട് ബന്ധമുള്ള മൂന്നാമൻ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്. കൊലപാതകം നടന്നു എട്ടു ദിവസത്തിനകമാണ് പ്രതികളെ പിടികൂടിയത്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണിയെ കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്നത് മോഷണത്തിനിടെ ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു.
ഉണ്ണുണിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒമ്പത് പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിൽ ഉണ്ടായിരുന്ന പണം നഷ്‌ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടു മുണ്ടുകളും ഷർട്ടും പോലീസ് കടയ്‌ക്കുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നു. കടയിലെ സിസിടിവി ഹാർഡ് ഡിസ്‌ക് എടുത്തുമാറ്റി വൻ ആസൂത്രത്തോടെയാണ് പ്രതികൾ കൃത്യം നടത്തിയത്.
Most Read| പ്രിയാ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമല്ല; കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ