തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള പദ്ധതി നടത്തിപ്പിന്റെ രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രൂപരേഖ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഫോര്‍മാറ്റില്‍ ഒക്‌ടോബർ അഞ്ചിനകം സമര്‍പ്പിക്കണം.
നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന കര്‍മ പദ്ധതിയാണ് കേന്ദ്രത്തെ അറിയിക്കേണ്ടത്. പദ്ധതികള്‍ വഴി പ്രതീക്ഷിക്കുന്ന നേട്ടം, ചുമതലപ്പെടുത്തുന്ന ഏജന്‍സി, നടപ്പാക്കാന്‍ വേണ്ട സമയം, മറ്റ് നിര്‍ദേശങ്ങള്‍ എന്നിവയാണ് അറിയിക്കേണ്ടത്. സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
എന്നാല്‍, കേരളം ഉള്‍പ്പെടെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്ത യോഗത്തില്‍ പ്രതികരിക്കുകയും ചെയ്‌തിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്രം നയവുമായി നീങ്ങുന്നത്. കൂടുതല്‍ ചര്‍ച്ച ആവാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് കേന്ദ്രം നയം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്.
Also Read: ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം
സ്‌കൂൾ വിദ്യാഭ്യാസ ഘടന 10+2 എന്ന മാതൃകയില്‍നിന്ന് 5+3+3+4 രീതിയിലേക്കുള്ള മാറ്റം, കോളജുകള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവത്തില്‍ നയം നിര്‍ദേശിക്കുന്ന മാറ്റം, ബഹു/ അന്തര്‍ വൈജ്ഞാനിക കോഴ്സുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളോടെ ഉള്ള സ്വയംഭരണം, പഠനം പ്രാദേശിക/ ഇന്ത്യന്‍ ഭാഷയിലേക്ക് മാറ്റല്‍, ഏകധാര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുവിഷയ ധാരയിലേക്ക് മാറ്റല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി- എക്‌സിറ്റ് കോഴ്സുകള്‍, എം.ഫില്‍ കോഴ്സ് നിര്‍ത്തല്‍, പിഎച്ച്.ഡി പ്രവേശന യോഗ്യത നാല് വര്‍ഷ ബിരുദ കോഴ്സോ പി.ജി കോഴ്സോ ആക്കല്‍, അഫിലിയേറ്റിങ് സമ്പ്രദായം അവസാനിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം.
അതേസമയം, നയം സംബന്ധിച്ച് നിലപാട് രൂപപ്പെടുത്താന്‍ കേരളം ആറംഗ സമിതിയെ നിയോഗിച്ചിരിക്കുക ആണ്. പ്രഫ. പ്രഭാത് പട്നായിക് അധ്യക്ഷനായ സമിതി പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സമിതി നിര്‍ദേശം വൈകാതെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനും കേന്ദ്രത്തിന് അയക്കാനുമായിരുന്നു തീരുമാനം. അതിനിടയിലാണ് പദ്ധതി നടത്തിപ്പിന്റെ രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
National News: അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി