ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി സിഇഒ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് സിഇഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്ന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ (എൻഎസ്‌യു). സ്‌റ്റുഡന്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി റോഷൻ ലാൽ ബിട്ടു ഇതുസംബന്ധിച്ച് പരാതി നൽകി. ഇന്ത്യയിലെ ജനങ്ങളുടെ മുൻപിൽ അർണബ് വഞ്ചകനാണെന്ന് മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
2019 ഫെബ്രുവരി 26ന് നടന്ന ബാലകോട്ട് ആക്രമണത്തെക്കുറിച്ച് അർണബിന് രഹസ്യ സ്രോതസിലൂടെ വിവരം ലഭിച്ചിരുന്നുവെന്നാണ് വാട്‌സ്ആപ്പ് സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തന്റെ ടിവി ചാനലിന്റെ ടിആർപി വർധിപ്പിക്കുന്നതിന് ഗോസ്വാമി രാജ്യരഹസ്യങ്ങളെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്തെ ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും എൻഎസ്‌യു സമർപ്പിച്ച പരാതിയിൽ പറയുന്നു.
മഹാരാഷ്‌ട്ര പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് റോഷൻ ലാൽ ബിട്ടു പറഞ്ഞു. വ്യാജ ടിആർപി വിഷയത്തിൽ ഇതിനോടകം അന്വേഷണം നടക്കുന്നുണ്ട്. ദേശീയ സുരക്ഷ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ പരാതിയിൽ ആവശ്യപ്പെട്ടതായും ബിട്ടു കൂട്ടിച്ചേർത്തു.
വിഷയത്തിൽ എൻഎസ്‌യു പരാതി സമർപ്പിച്ചതായി ചന്ദ്രപൂരിലെ രാംനഗർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ പ്രകാശ് ഹേക്ക് അറിയിച്ചു. രാജ്യമെമ്പാടുമുള്ള നിരവധി പോലീസ് സ്‌റ്റേഷനുകളിൽ സ്‌റ്റുഡന്റ്സ് യൂണിയൻ പരാതി സമർപ്പിച്ചതായി പറഞ്ഞതായും നടപടി ക്രമമനുസരിച്ച് തങ്ങൾ പരാതി പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ലക്ഷക്കണക്കിന് രൂപക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം; 8 പേര്‍ അറസ്‌റ്റില്‍