മലപ്പുറം: സഞ്ചാരികളെ മാടിവിളിച്ച് നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം. വനത്തിനകത്തെ പാരിസ്‌ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയം തിങ്കളാഴ്‌ച സഞ്ചാരികൾക്കായി തുറക്കും. കാട്ടുതീ ഭീഷണിയെത്തുടർന്ന് മാർച്ചിലാണ് കേന്ദ്രം അടച്ചത്. കോവിഡ് ഭീതിയിൽ ഏറെക്കാലം അടഞ്ഞുകിടന്ന സഞ്ചാരകേന്ദ്രം തുറന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് കാട്ടുതീ ഭീഷണി കാരണം വീണ്ടും അടച്ചത്.
ചെറുപുഴ ചെക്ക്‌പോസ്‌റ്റ് മുതൽ നെടുങ്കയം വരെ വനപാതയിലൂടെയുള്ള രണ്ടരകിലോമീറ്റർ യാത്രയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. കൂടാതെ യാത്രയിൽ കാട്ടാന, പുള്ളിമാൻ തുടങ്ങിയവയെയും നിരവധി പക്ഷികളെയും കാണാനുള്ള സാധ്യത ഏറെയാണ്.
ആനക്കൂട്ടങ്ങളെ കാണാനുള്ള സാധ്യതയും ഏറെയാണ്. ആനപ്പന്തി, ബ്രിട്ടീഷുകാർ നിർമിച്ച ഇരുമ്പുപാലങ്ങൾ, നൂറു വർഷം പഴക്കമുള്ള തേക്കുതോട്ടങ്ങൾ, കരിമ്പുഴയിലെ കുളി, നെടുങ്കയത്തിന്റെ ശിൽപി ഡോസൻസായ്‌പിന്റെ ശവകുടീരം, പ്രകൃതിരമണീയത തുടങ്ങിയവയാണ് നെടുങ്കയത്തെ മറ്റു പ്രധാന കാഴ്‌ചകൾ.
പ്രവേശന ടിക്കറ്റുകൾ ചെറുപുഴ ചെക്ക് പോസ്‌റ്റിൽ നിന്ന് ലഭിക്കും. മുതിർന്നവർക്ക് 35 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. വാഹനങ്ങൾക്കും ക്യാമറക്കും പ്രത്യേക ടിക്കറ്റുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയാണ് പ്രവേശനം. ഭക്ഷണപദാർഥങ്ങളൊന്നും നെടുങ്കയത്ത് നെടുങ്കയത്ത് ലഭിക്കില്ല. അതിനാൽ കൂടുതൽ സമയം തങ്ങുന്നവർ ഇവ കരുതേണ്ടിവരും. പ്ളാസ്‌റ്റിക് നിരോധിത മേഖല കൂടിയാണ് നെടുങ്കയം.
Most Read: തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തും; മന്ത്രി ആർ രാധാകൃഷ്‌ണൻ