തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 ദിവസം മുൻപ് വിവാഹിതയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോനയുടെ പിതാവ് പോലീസിൽ പരാതി നൽകി.
ആശുപത്രിയിൽ ചെന്നപ്പോൾ മരുമകൻ വിപിൻ പറഞ്ഞത് സോന ഒമ്പത് മണിയോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ, ഒമ്പത് മണിക്ക് മകൾ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ അമ്മയുമായി സംസാരിച്ചു ഇരിക്കുകയായിരുന്നു എന്നാണ് മകൾ പറഞ്ഞതെന്ന് പിതാവ് പറയുന്നു. 12 മണിയോടെ ശബ്‌ദം കേട്ടുണർന്നു നോക്കുമ്പോൾ സോനയെ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് ഭർത്താവ് വിപിൻ കാട്ടാക്കട പോലീസിന് നൽകിയ മൊഴി.
ഇന്നലെ അർധരാത്രിയോടെയാണ് സോന ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണ വിവരമറിയുന്നത്. സോന ആത്‍മഹത്യക്ക് ശ്രമിച്ച വിവരം ഭർത്താവോ വീട്ടുകാരോ അല്ല, അയൽവാസിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എതിർപ്പ് ഉണ്ടായിട്ടും ഓട്ടോ ഡ്രൈവറായ വിപിനുമായി 15 ദിവസം മുമ്പാണ് സോനയുടെ വിവാഹം വീട്ടുകാർ നടത്തിയത്.
കഴിഞ്ഞ ദിവസം വിരുന്നിന് വീട്ടിൽ വന്നു മടങ്ങുമ്പോഴും സോന സന്തോഷവതി ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മകൾ ആത്‍മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്തെങ്കിലും പ്രശ്‌നം ഉള്ളതായി മകൾ പറഞ്ഞിട്ടില്ലെന്നും മാതാപിതാക്കൾ പറയുന്നു. കാട്ടാക്കടയിൽ ആധാരമെഴുത്ത് സ്‌ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.
Most Read: മണിപ്പൂർ കലാപം; തൽസ്‌ഥിതി റിപ്പോർട് തേടി സുപ്രീം കോടതി