കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞു 15ആം നാൾ നവവധു ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ എട്ടു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി, 28) ആണ് അറസ്‌റ്റിലായത്. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മകൾ ഭർതൃ വീട്ടിൽ ആത്‍മഹത്യ ചെയ്‌തതിൽ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡിവൈഎസ്‌പി സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സോനയെ തൂങ്ങിയ നിലയിൽ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായത്. പക്ഷേ, വിവാഹത്തിന്റെ 15ആം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിലാണ് സോനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അന്നുമുതൽ ദുരൂഹത നിറഞ്ഞുനിന്ന കേസിലാണ് എട്ടുമാസങ്ങൾക്കിപ്പുറം ഭർത്താവ് വിപിൻ അറസ്‌റ്റിലാകുന്നത്.
സ്‌ത്രീധനം ആവശ്യപ്പെട്ട് വിപിൻ സോനയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങി മരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയം ഉണ്ടായിരുന്നു. ഇറങ്ങിപ്പോയത് കൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിൻ പോലീസിനോട് പറഞ്ഞത്. ഇതിൽ സംശയം ഉണ്ടെങ്കിലും, ആത്‍മഹത്യ തന്നെയാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം