കോഴിക്കോട്: നിപ വൈറസ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്‌ടോബർ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാണ്. ബീച്ചിലും പാർക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കളക്‌ടർ എ ഗീത അറിയിച്ചു.
അതേസമയം, നിപ നിയന്ത്രണവിധേയമായതോടെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പഞ്ചായത്തുകളിലുള്ള കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. അതിനിടെ, കോഴിക്കോട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിനവും പിന്നിട്ടതോടെ ജില്ലയിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുകയാണ്. എന്നാൽ, കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഓൺലൈൻ ക്‌ളാസുകൾ തുടരും.
സ്‌കൂളിലെത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ളാസ് മുറികളിലും സാനിറ്റൈസർ സ്‌ഥാപിക്കും. കണ്ടെയ്‌ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിന് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ എ ഗീത നിർദ്ദേശം നൽകി.
നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള മൂന്ന് പേരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫറോക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളുമാണ് നിലവിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി തുടരുന്നത്.
Most Read| മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി