തിരുവനന്തപുരം: തലസ്‌ഥാനത്ത് നിപ ലക്ഷണങ്ങളോടെ രണ്ടുപേർ പ്രത്യേക നിരീക്ഷണത്തിൽ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ സ്രവ സാമ്പിൾ തോന്നയ്‌ക്കൽ ഐഎവി, പൂനെ എൻഐവി എന്നിവിടങ്ങളിലേക്ക് വിശദപരിശോധനക്കായി അയക്കും.
കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിക്ക് ശക്‌തമായ പനിയും തലവേദനയും ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ വയോധികയെ പനിയുള്ളതിനാൽ ഐരാണിമുട്ടത്തെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ബന്ധുക്കൾ മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കൾ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടർന്നാണ് സാമ്പിൾ പരിശോധനക്ക് അയക്കുന്നത്.
അതേസമയം, സംസ്‌ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പരിശോധിച്ചതിൽ ഇതുവരെ 94 സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. ഇന്ന് 11 സാമ്പിളുകളാണ് നെഗറ്റീവ് ആയത്. മെഡിക്കൽ കോളേജിൽ 21 പേരാണ് ഐസൊലേഷനിലുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവ് ആയിട്ടുള്ള ആളുകൾ ചികിൽസയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ 23 വരെ അടച്ചിടും. തിങ്കളാഴ്‌ച മുതൽ ഓൺലൈൻ ക്‌ളാസുകൾ മാത്രമായിരിക്കും നടക്കുന്നത്. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ, പൊതുപരീക്ഷകൾ മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ, കാലിക്കറ്റ് സർവകലാശാല ഈ മാസം 18 മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്