തിരുവനന്തപുരം: കേരളത്തില്‍ നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്‌തമാക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ്പ, സിക പരിശോധന നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സംസ്‌ഥാനത്ത് കോഴിക്കോടിന് പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം സ്‌ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം.
ഇവര്‍ക്ക് രോഗം സ്‌ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്‌ക്ക് അയയ്‌ക്കും. രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവര്‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്.
ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗ ലക്ഷമുള്ളതെന്നാണ് സൂചന. നിപ്പ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ളാന്‍ തയ്യാറായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Also Read: ‘നോക്കുകൂലി വേണം’; ഐഎസ്ആര്‍ഒയുടെ കൂറ്റൻ വാഹനം തടഞ്ഞ് നാട്ടുകാർ