പാറ്റ്‌ന : ബിഹാറില്‍ ഇന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്യും. നിലവില്‍ നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പാറ്റ്‌ന രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്‌ഞ നടക്കുന്നത്. നാലരയോടെ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ നിതീഷിന് സത്യവാചകം ചൊല്ലി നല്‍കും. സത്യപ്രതിജ്‌ഞ ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത്ഷായും, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം ഏതൊക്കെ മന്ത്രിമാര്‍ അധികാരമേല്‍ക്കും എന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇന്ന് രാവിലെ നടക്കുന്ന എന്‍ഡിഎ ഘടകകക്ഷികളുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉപമുഖ്യമന്ത്രിയായി ആര്‍എസ്എസ് നേതാവ് താരാകിഷോര്‍ പ്രസാദ് അധികാരമേല്‍ക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാല്‍ രേണു ദേവി മറ്റൊരു ഉപമുഖ്യമന്ത്രിയാകും എന്നാണ് സൂചന.
ബിജെപിക്ക് മേധാവിത്വമുള്ള സര്‍ക്കാരായിരിക്കും ഇത്തവണ ബിഹാറില്‍ നിതീഷിന്റെ നേതൃത്വത്തില്‍ എത്തുന്നത്. അധികാരമേറ്റതിന് ശേഷം നിതീഷ് കുമാര്‍ മന്ത്രിമാരെയും, അവരുടെ വിവിധ വകുപ്പുകളും പ്രഖ്യാപിക്കും. സ്‌പീക്കര്‍ പദവിക്കായി ജെഡിയുവും ബിജെപിയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
Read also : ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു; വിമർശനവുമായി കപിൽ സിബൽ