പാറ്റ്‌ന: മന്ത്രിസ്‌ഥാനം ലഭിക്കില്ലെന്ന അതൃപ്‌തി രേഖപ്പെടുത്തി ബിഹാറില്‍ 5 ജെഡിയു എംഎല്‍എമാര്‍ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഭരണത്തിൽ തുടരവേ എൻഡിഎ കൂടുവിട്ട് രാഷ്‌ട്രീയ ജനതാദളുമായി (ആര്‍ജെഡി) ചേർന്ന് മറ്റൊരു സഖ്യം രൂപീകരിച്ച് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് തലവേദന സൃഷ്‌ടിക്കുന്ന സൂചനയാണ് ഇത് നൽകുന്നത്.
മുൻസഖ്യത്തിൽ ഭരണത്തിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കാണ് പുതിയ സഖ്യത്തിൽ മന്ത്രിസ്‌ഥാനം ലഭിക്കാതെ പോയത്. ചൊവ്വാഴ്‌ച്ച പ്രധാന സഖ്യകക്ഷിയായ രാഷ്‌ട്രീയ ജനതാദളില്‍ (ആര്‍ജെഡി) നിന്നുള്ള 16 പേരെ ഉള്‍പ്പെടുത്തിയാണ് 31 അംഗ മന്ത്രിസഭ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിപുലീകരിച്ചത്.
പര്‍ബത്ത എംഎല്‍എ ഡോ. സഞ്‌ജീവ് കുമാര്‍, റണ്ണി സെയ്‌ദപൂർ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഗ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, മതിഹാനി എംഎല്‍എ രാജ്‌കുമാർ സിങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ബിഹാറിലെ പ്രബലവിഭാഗമായ ഭൂമിഹാര്‍ ജാതിയില്‍ പെട്ടവരാണ് ഈ എംഎല്‍എമാരെല്ലാം. മന്ത്രിസഭാ വിപുലീകരണ സമയത്ത് ഇവരെല്ലാം മന്ത്രിമാരായി തുടരുമെന്ന സൂചനയിലാണ് പുതിയ സഖ്യത്തിനുള്ള സാധ്യത തുറന്നത്. എന്നാൽ, ജനതാദള്‍ (യുണൈറ്റഡ്) ക്യാമ്പില്‍ മന്ത്രിസ്‌ഥാനം നഷ്‌ടപ്പെട്ട എംഎല്‍എമാര്‍ നൽകുന്ന സമ്മർദ്ദം ചെറുതല്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ നൽകുന്ന സൂചന.
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിലനിര്‍ത്തി. പൊതുഭരണം, കാബിനറ്റ് സെക്രട്ടേറിയറ്റ്, തിരഞ്ഞെടുപ്പ്, മറ്റുള്ളവര്‍ക്ക് നിയോഗിക്കാത്ത മറ്റ് വകുപ്പുകള്‍ എന്നിവയും നിതീഷ് കുമാര്‍ തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിന് ആരോഗ്യം, റോഡ് നിര്‍മാണം, നഗര ഭവന വികസനം, ഗ്രാമീണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ലഭിച്ചു. തേജസ്വി യാദവിന്റെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവിന് പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാനം എന്നീ വകുപ്പുകള്‍ ലഭിച്ചിട്ടുണ്ട്.
11 മന്ത്രിമാരാണ് ജെഡിയുവില്‍ നിന്നുള്ളത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്‌ഥാനം നല്‍കി. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ചക്ക് (എച്ച്എഎം) ഒരു മന്ത്രിസ്‌ഥാനം നല്‍കി. ഒരാള്‍ സ്വതന്ത്രനാണ്. ഷീലാ കുമാരി, ലെഷി സിങ് (ഇരുവരും ജെഡിയു), അനിതാ ദേവി (ആര്‍ജെഡി) എന്നിവരാണ് വനിതാ മന്ത്രിമാര്‍. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ വിജയ് കുമാര്‍ ചൗധരിക്കും (ധനകാര്യം, വാണിജ്യ നികുതി, പാര്‍ലമെന്ററി കാര്യങ്ങള്‍), ബിജേന്ദ്ര യാദവ് (ഊര്‍ജ്‌ജം, ആസൂത്രണം, വികസനം) എന്നിവര്‍ക്ക് മാത്രമേ ഒന്നിലധികം വകുപ്പുകള്‍ ലഭിച്ചിട്ടുള്ളൂ.
പ്രവർത്തനം തുടങ്ങും മുമ്പേ ആരംഭിച്ച കല്ലുകടി സർക്കാരിനെ കരിനിഴലിൽ നിർത്തുന്നുണ്ട്. ഡോ. സഞ്‌ജീവ് കുമാര്‍, ബര്‍ബിഗ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവർ മന്ത്രിസ്‌ഥാനം ലഭിക്കാത്തതിൽ കൂടുതൽ അസ്വസ്‌ഥരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ ‘ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്’ എന്നാണ് പറയുന്നത്
Most Read: റോഡുകളുടെ ദയനീവസ്‌ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്