തിരുവനന്തപുരം: കരാറുകാരുടെ ശുപാര്‍ശയുമായി എംഎല്‍എമാർ വരരുതെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരാമര്‍ശം വലിയ വിവാദം സൃഷ്‌ടിച്ച പശ്‌ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത ചില എംഎല്‍എമാര്‍ വരുന്ന പ്രവണതെയാണ് സഭയില്‍ ചൂണ്ടികാട്ടിയത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. കരാറുകാരും ചില ഉദ്യോഗസ്‌ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്‌തുതയാണെന്നും മന്ത്രി പറഞ്ഞു.
ഉറക്കത്തില്‍ പറഞ്ഞതല്ല, അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്‌ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്. അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല. തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവര്‍ക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ