കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷക്ക് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്. ചെയർ പേഴ്‌സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്‌തിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ പറയുന്നു. അജിതയെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നാണ് അന്വേഷണ കമ്മീഷന്റെ വാദം. സിപിഐഎമ്മുമായി ചേർന്ന് പാർട്ടിയിലെ ചിലർ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും കമ്മീഷൻ വിലയിരുത്തി. തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട് ഉടൻ ഡിസിസി പ്രസിഡണ്ടിന് കൈമാറുമെന്നാണ് സൂചന.
ഇന്നലെ ആയിരുന്നു കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഡിസിസി ഓഫിസിലെത്തി മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയും അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മൊഴിയെടുപ്പും അന്വേഷണവും നടത്തിയത്. അജിത തങ്കപ്പന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ അവരെ പൂർണമായി പിന്തുണക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
ചെയർപേഴ്‌സൺ അജിതാ തങ്കപ്പന് താൽകാലിക ആശ്വാസമായാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, വിജിലൻസ് അന്വേഷണം തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: മുട്ടിൽ മരംമുറി; സാജനും പ്രതികളും തമ്മിലുള്ള ഫോൺവിളി രേഖകൾ പുറത്ത്