തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്‌തമാകുന്നു. മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിനും റോജി അഗസ്‌റ്റിനും കൺസർവേറ്റർ എൻടി സാജനും മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമടവും സംസാരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ നിർണായക ഫോൺ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോൺവിളി രേഖകൾ.
സാജനും പ്രതികളും തമ്മിൽ 86 തവണയാണ് സംസാരിച്ചിരുന്നത്. മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
സാജനും ദീപക് ധർമടവും കേസ് അട്ടിമറിക്കാൻ ആസൂത്രിതമായി ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. തുടർന്ന് സാജനെതിരെ റിപ്പോർട് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയർന്നിരുന്നു.
മുട്ടിൽ മരംമുറി കേസ് മറയ്‌ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇത് സംബന്ധിച്ച വ്യാജവാർത്തകൾ പുറത്തുവന്നിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുമായി ഇവർ ദീർഘനേരം നടത്തിയ ഫോൺ സംഭാഷണ രേഖകൾ പുറത്തുവന്നിരിക്കുന്നത്.
Also Read: വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം