കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. നഗരസഭാ ഓഫിസിലെ സെർവർ റൂമിന്റെ പൂട്ട് പൊളിച്ചാണ് വിജിലൻസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന.
നഗരസഭാ ഓഫിസിലെ സെർവർ റൂം പൂട്ടി ചെയർ പേഴ്‌സൺ പോയത് പരിശോധനക്ക് തടസമായിരുന്നു. തുടർന്നാണ് വിജിലൻസ് സംഘം പൂട്ടുപൊളിച്ച് അകത്ത് കയറിയത്. കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം 10,000 രൂപയും നൽകിയെന്ന ആരോപണത്തിൽ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെ ഉന്നത ഉദ്യോഗസ്‌ഥർ വിജിലൻസിന് വാക്കാലാണ് പരാതി നൽകിയത്.
വിവാദം പുകയുന്നതിനിടെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കാതെ അജിത തങ്കപ്പനെ പ്രതിപക്ഷം തടഞ്ഞു. തുടർന്ന് യുഡിഎഫ് അംഗങ്ങൾ നഗരസഭാ അധ്യക്ഷയുടെ ചേമ്പറിൽ കയറി. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് യോഗം വിളിച്ചുചേർത്തത്.
നഗരസഭയുടെ 2021–22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലായിരുന്നു പ്രതിഷേധം. വിവാദം ഉയർന്നതിന് ശേഷമുള്ള ആദ്യത്തെ കൗൺസിൽ യോഗമായതിനാൽ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.
Also Read: സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്താൻ കേരളം